Saturday, July 08, 2006

ലുസേഴ്സ്‌ ഫൈനല്‍

ഞങ്ങള്‍ ഒന്നായിരുന്നു

മുഴുവന്‍ കറുപ്പണിഞ്ഞ ഒരുവന്‍
‍തന്ത്രപരമായി വിസിലൂതി
ഞങ്ങള്‍ രണ്ടു ചേരിയായി.

തമ്മില്‍ തിരിചറിയാന്‍..
പിഴവു ഒഴിവാക്കാന്‍..
നിറങ്ങളും ചിഹ്നങ്ങളും തന്നു

ഒന്നു്‌.. രണ്ടു്‌.. മൂന്നു്‌..
കൈകളില്‍ കാല്‍വേഗം
കാലുകളില്‍ കയ്യടക്കം

അറിയപ്പെടാത്ത സഹോദരങ്ങളുടെ
രോദനം ഞങ്ങളുടെ ചെവിക്കുഴക്കു പിന്നിലെ
വിശ്രമമില്ലാത്ത ചീവീടുകളായി.

നടത്തിപ്പുകാരുടെയും
ആര്‍ത്തുവിളിചവരുടെയും
മനം നിറഞ്ഞു ഞങ്ങള്‍ പോരാടി..

കാലില്‍ നുള്ളിയ കുഞ്ഞുറുമ്പിനെ
അമര്‍ത്തിയൊരു ഞരടല്‍
‍കയ്യില്‍ തടഞ്ഞ
പുല്‍നാമ്പിലൊരു കുഞ്ഞു കടി

ഉടയക്കാരെ, ഏതില്‍ നിന്നാണു നീയെന്റെ വീര്യം തിളപ്പിചെടുത്തത്‌..?

ഒടുവില്‍ പിടഞ്ഞവന്റെ
അവസാന ശ്വാസം
നീണ്ട വിസിലായി പരിഗണിക്കപ്പെട്ടു.

ഏറ്റവുമൊടുവില്‍,
ആരവമൂരിപ്പോയ,
ഒറ്റചെരിപ്പുകളുടെ മൈതാനിയില്‍...

ഒരു കുമ്മായവരക്കപ്പുറവുമിപ്പുറവുമായി,
ഞങ്ങള്‍ പരസ്പരം നോക്കി,
പഴയ സ്നേഹത്തോടെ മരിചു കിടന്നു.

4 comments:

mariam said...

വണ്ടി പ്ലീസ്‌, ഒരാള്‍ കൂടി കേറാനുണ്ട്‌!

കുറുമാന്‍ said...

സ്വാഗതം........കയറിക്കോ, കയറിക്കോ.....എല്ലാവര്‍ക്കും കയറാനുള്ള സ്ഥലമുണ്ട്...

ആളുകള്‍ കൂടും തോറും ഉല്ലാസയാത്ര കൂടുതല്‍ രസപ്രദമാകും...

ദില്‍ബാസുരന്‍ said...

നല്ല കവിത. ഭാഷ കടുകട്ടിയായാലേ കവിത നന്നാവൂ എന്ന് അഭിപ്രായമുള്ളവരുണ്ടെങ്കില്‍ ഒന്ന് വായിച്ച് നോക്കൂ...

സിമി said...

കണ്ണൂരു നിന്നാണോ?